Psalms 28

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ;
നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ.
2ഞാൻ എന്റെ കൈകളെ വിശുദ്ധാന്തൎമ്മന്ദിരത്തിങ്കലേക്കുയൎത്തി
നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ;
അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു;
എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.
4അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവൎക്കു കൊടുക്കേണമേ;
അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ;
അവൎക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും
അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ;
അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;
എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു;
അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു;
പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
8യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു;
തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുൎഗ്ഗം തന്നേ.
9നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ;
അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
Copyright information for Mal1910